തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുത്. കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല, സ്റ്റേറ്റ് ഷെയർ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിൻറേതാണ്. 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്നു പാർട്ടികളുമായുള്ള എഗ്രിമെൻറാണിത്. കോർപ്പറേഷനിലെ കെഎസ്ആർടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിൻറനൻസ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാൽ മാറ്റിവയ്ക്കാൻ 28 ലക്ഷം രൂപ വേണം. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു. അതുപോലെ സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതി. 113നു പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇ- ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.

















































