ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ വീടുകൾ തോറും ജനങ്ങൾക്ക് വാളടക്കം ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന. തീവ്രസംഘടനയായ ഹിന്ദു രക്ഷാ ദളാണ് ആയുധവിതരണം നടത്തിയത്. ജിഹാദികളെ നേരിടാനാണ് ആയുധങ്ങൾ വീടുകളിൽ വിതരണം ചെയ്തതെന്ന് ഇവർ പറയുന്നു.
അതേസമയം നഗരത്തിൽ റോഡരികിൽ നൂറുകണക്കിന് ആയുധങ്ങൾ നിരത്തിവെച്ച് സ്റ്റാൾ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകൾ, മഴു, കുന്തം എന്നിവയുൾപ്പെടെ നിരവധി മൂർച്ചയുള്ള ആയുധങ്ങൾ സ്റ്റാളിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ പോലീസ് 6 പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു രക്ഷാ ദൾ (എച്ച്ആർഡി) അംഗങ്ങൾ ആളുകൾക്ക് വാളുകൾ വിതരണം ചെയ്യുന്നതും ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പറയുന്നതും കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയെടുത്തത്.
സംഭവത്തിനു പിന്നാലെ എച്ച്ആർഡി മേധാവി പിങ്കി ചൗധരി ഒളിവിലാണെന്ന് ഷാലിമാർ ഗാർഡൻ സർക്കിളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ് പറഞ്ഞു. ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഇവർ ആയുധം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് ട്രാൻസ്- ഹിൻഡൺ സോണിലെ ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു. ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടതുപോലെ സംഭവിക്കാതിരിക്കാൻ, നമ്മൾ നമ്മുടെ ഹിന്ദു സഹോദരന്മാർക്ക് വാളുകൾ വിതരണം ചെയ്യുന്നു. ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം. ഞങ്ങൾ ഏകദേശം 250 വാളുകൾ വിതരണം ചെയ്തു. ഇനിയും വിതരണം ചെയ്യുമെന്നും ഇവർ പറയുന്നു.
‘हिंसक विचार’ से लेकर ‘हिंसक हथियार’ तक लोगों के घरों तक पहुँचानेवाले, देश की एकता और सामाजिक सौहार्द के दुश्मनों के ख़िलाफ़ कोई संज्ञान लेनेवाला है क्या?
हिंसा असभ्यों की निशानी होती है और कमज़ोर होती सत्ता की भी। pic.twitter.com/6IKCOL1MSm
— Akhilesh Yadav (@yadavakhilesh) December 30, 2025



















































