തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി റിപ്പോർട്ട്. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. കൂടാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തെന്നാണു വിവരം. ഇതിനിടെ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ കുരുക്ക് കൂടുതൽ മുറുക്കി അന്നത്തെ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ മൊഴി നൽകി. താൻ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാർ എസ്‌ഐടിയോടു പറഞ്ഞത്.
സ്വർണപ്പാളി മാറ്റുന്ന കാര്യമടക്കം ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ താൻ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാർ പറഞ്ഞു. തനിക്കു ഈ സമ്മർദം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും മൊഴിയിൽ പറയുന്നു. എന്നാൽ വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് എസ്‌ഐടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.



















































