തൃശൂർ: തൃശൂർ മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ് മുന്നോട്ട്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. ഈ 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്നും ടാജറ്റ് പറഞ്ഞു. അവർക്കു മുന്നിലുള്ളത് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കുക എന്നതാണ്. ഇരുവരും രാജി വച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജി വെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി.
അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്താൽ കോൺഗ്രസ് സംഘത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനിടെ കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്ന് പാർട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങൾ വാദിച്ചു. കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികൾ രാജിവയ്ക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചത് എട്ടുപേരാണ്. കോൺഗ്രസ് വിമതരായി മത്സരിച്ചു ജയിച്ചവർ രണ്ട്. ഇടതു മുന്നണിക്ക് പത്ത് സീറ്റ് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് നാല് സീറ്റ്. 10-10 എന്ന തുല്യ നിലയിൽ വോട്ടു വന്നാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് കരുതിയ വിമതർ കെ ആർ ഔസേപ്പിനെ സിപിഎം തട്ടിയെടുത്തതിൽ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയിൽ ഭരണം പിടിച്ചതെന്ന് കൂറുമാറിയവർ വിശദീകരിക്കുന്നു.


















































