തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപി ഇനി മുന്നണിയിലേക്കു വരണമെന്നു പറഞ്ഞാലും യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വമിപ്പോൾ. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
നിലവിൽ എൻഡിഎ ഉപാധ്യക്ഷനാണ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം വിഎസ്‌ഡിപി പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരൻ, ഇങ്ങനെയൊരു ആവശ്യം താൻ മുന്നോട്ട് വച്ചിട്ടില്ലെന്നും അതിനായി ആർക്കും കത്ത് നൽകിയിട്ടില്ലെന്നും പറഞ്ഞ് രംഗത്തെത്തി. തൻ്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ തങ്ങൾ എൻഡിഎയിൽ അതൃപ്തരാണെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരിഗണനയുണ്ടെന്നും പറഞ്ഞിരുന്നു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞതുകൊണ്ട് ചാടിപ്പോവുകയാണെന്ന് കരുതരുത്. എൻഡിഎ സമീപനം തിരുത്തണം. അടുത്ത എൻഡിഎ യോഗത്തിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് പോലെ പിവി അൻവറും സികെ ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകും. അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യുഡിഎഫ് യോഗത്തിൽ നിലവിൽ ധാരണയായത്.

















































