കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇന്റര്‍വ്യൂ നൽകിയെന്നും ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് പറഞ്ഞു.
കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാൻ മാറ്റിവെച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ദിലീപ് കോടതിയലക്ഷ്യ ഹര്‍ജികള്‍ നൽകിയിരുന്നു. ഈ ഹര്‍ജികളിലാണ് ദിലീപ് ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. കോടതിയിൽ പറയാത്ത പല കാര്യങ്ങളുമാണ് ചാനലുകളിലൂടെ പുറത്തുവരുന്നത്. അതുപോലെ അടച്ചിട്ട കോടതിമുറിയിലെ പല വാദങ്ങളും പുറത്ത് അറിയുകയും ചെയ്തു.
ബാലചന്ദ്ര കുമാറിന്‍റെ കാര്യത്തിൽ ദിലീപ് പറയുന്നത്, ഇത്തരമൊരു സാക്ഷിയുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ ചാനലുകളിൽ പോയി ഇന്‍റര്‍വ്യൂ നൽകുന്നു അതിന് ശേഷം ബാലചന്ദ്രകുമാര്‍ പൊലീസിലെത്തി മൊഴി നൽകുന്നു. ഇത്തരത്തിൽ, കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട്, വിചാരണ നടന്നു കൊണ്ടിരിക്കേ വിചാരണയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം പ്രവര്‍ത്തിച്ചത് എന്നുള്ളതാണ് ദിലീപിന്‍റെ ആരോപണങ്ങള്‍.

















































