പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയിലേക്കു ഭരണം പോകാതിരിക്കാൻ പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. എങ്ങനെയും നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യസാധ്യത അന്വേഷിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. അതിനുള്ള സഖ്യസാധ്യത തള്ളാതെ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ലെന്നും എ തങ്കപ്പൻ പ്രതികരിച്ചു. അതുപോലെ ബിജെപിയെ മാറ്റി നിർത്താൻ ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് നഗരസഭയിൽ മതേതര സഖ്യസാധ്യത തള്ളാതെതന്നെയാണ് സിപിഎമ്മിൻ്റേയും പ്രതികരണം. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യും. പക്ഷെ ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
പാലക്കാട് നഗരസഭയിൽ മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പ്രതികരിച്ചു. മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്നും എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ആരും സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.
ഇതിനിടെ പാലക്കാട്ടെ മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമെന്ന് സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പാലക്കാട് ജനവിധി അടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. അതേസമയം പാലക്കാട് നഗരസഭയിൽ സ്വതന്ത്രരരുടെ നിലപാട് നിർണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എൽഡിഎഫും യുഡിഎഫും കൈകോർത്താൽ ഭരണം പിടിക്കാനാവില്ല.
ഇനി ഭരണം കൈപ്പിടിയിലൊതുക്കാനായാൽ പാലക്കാട് നഗരസഭയിൽ ബിജെപി ഹാട്രിക് അടിക്കും. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. അതിൽ ബിജെപി 25 വാർഡുകളിൽ ജയിച്ചു. യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്.

















































