ഭോപ്പാൽ: മണിക്കൂറുകളോളം മൊബൈലിൽ പബ്ജി കളിച്ചുകൊണ്ടിരുന്ന ഭർത്താവിനെ ചോദ്യം ചെയ്ത ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ- 6 മാസം മുൻപായിരുന്നു നേഹയുടെയും രഞ്ജീതിന്റെയും വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു പോകാൻ നേഹ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രഞ്ജീത് നേഹയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും അവളെ തിരികെ കൊണ്ടുപോകണം എന്നുമായിരുന്നു സന്ദേശം. ഇതോടെ വീട്ടിലെത്തിയ കുടുംബം കണ്ടത് മരിച്ചുകിടക്കുന്ന നേഹയെയാണ്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, രഞ്ജീതും ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ സമ്മർദം ചെലുത്തിയതെന്ന് കുടുംബം പറഞ്ഞു. രഞ്ജീത്തിനെ ഉടൻ കണ്ടെത്തണമെന്നും ഇയാളുടെ കുടുംബത്തിനെതിരെയും നടപടി വേണമെന്നും നേഹയുടെ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ പറഞ്ഞു.


















































