തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം പ്രതിയെന്ന് പോലീസ് കുറ്റപത്രം. മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചത് അനുസരിച്ചാണ് പോലീസ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം മേയറെ പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2024 ഏപ്രിൽ 27ന് രാത്രി പാളയത്തു വച്ച് മേയറും ഭർത്താവും അടക്കമുളളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടായി എന്നുമാണ് കേസ്. ഹർജിക്കാരന് വേണ്ടി അഡ്വക്കറ്റ് അശോക്. പി. നായർ ഹാജരായി. അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ നൽകിയ പരാതിയിലെടുത്ത കേസിലാണ് യദുവിനെതിരെ കുറ്റപത്രം നൽകുക മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയിൽ മ്യൂസിയം പോലീസാണ് കുറ്റപത്രം നൽകുന്നത്. ഇതിനിടെ ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.


















































