ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത ഒരിക്കലും തള്ളാനാവില്ലെന്നും അതിനാൽ തങ്ങൾ പൂർണ ജാഗ്രതയിലാണെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷത്തിനിടയിലും രാജ്യം പൂർണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമർശം.
‘ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലിൽ ഇന്ത്യയിൽ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാൻ തള്ളിക്കളയുന്നില്ല. ഞങ്ങൾ പൂർണമായും ജാഗ്രതയിലാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലറായിരുന്നുവെന്ന കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ പ്രതികരണം. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഒരു അയൽരാജ്യത്തോട് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് പാക്കിസ്ഥാന് പഠിപ്പിക്കാൻ കരസേന സജ്ജമാണെന്നും ഉപേന്ദ്ര ദ്വിവേദി പരിഹസിച്ചിരുന്നു.
‘ഇക്കാലത്തെ യുദ്ധങ്ങൾ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാൽ എത്ര കാലം നീളുമെന്ന് പ്രവചിക്കാനാവില്ല, അതുകൊണ്ട് തന്നെ ആവശ്യത്തിന് പടക്കോപ്പുകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്’- എന്നായിരുന്നു ദ്വിവേദിയുടെ കമെന്റ്.
















































