കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ 15-ാം പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ. കേസിലെ പ്രതിയായ ഷിജിൻ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ (24) കൊല്ലപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഈ വർഷം മെയ്യിലാണ് ആരംഭിച്ചത്.
അതേസമയം എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു പ്രതികൾ കൊലപ്പെടുത്തിയത്. 33 പ്രതികളുള്ള കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിബിഐയാണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്തത്. എന്നാൽ ഈ കേസിൽ അന്യായമായാണ് പ്രതിചേർക്കപ്പെട്ടതെന്നാണ് പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം. തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം.


















































