കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരുടെ കാലിൽ വെടിയേറ്റു.
കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 കാരനും രാത്രി കാറിൽ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം.
11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപിച്ചു. അബോധാവസ്ഥയിലായ യുവാവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അതേസമയെ രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് ഫോണിൽ പോലീസുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയായിരുന്നു. സിഗ്നൽ കണ്ടെത്തി സ്ഥലത്തെത്തിയ പോലീസ് അവശനായ യുവാവിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ പോലീസ് സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് റെയിൽവേ ട്രാക്കിനോടു ചേർന്ന കുറ്റിക്കാട്ടിൽ യുവതിയെ വിവസ്ത്രയായി കണ്ടെത്തിയത്. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു.
			


































                                



							






