ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയുടെ നീക്കം. ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
മാത്രമല്ല ഇനി മുതൽ സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മാത്രമേ വിജയ് എത്തൂ. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.






