ചെന്നൈ: നടൻ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് (പിഎസ്ഒ) സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബവും ചേർന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആക്ഷേപം. പിഎസ്ഒയായ ആന്റണി ജോർജ് പ്രഭുവിൽ നിന്നാണ് പണം തട്ടിയെടുത്തതായി പരാതി ഉയർന്നത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയായ സുലോചനയും മകനും ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ സൂര്യയുടെ വസതിയിൽ വീട്ടുജോലി ചെയ്തിരുന്ന ബാലാജി, ഭാസ്‌കർ, സുലോചന, വിജയലക്ഷ്മി എന്നീ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ആദ്യം അദ്ദേഹത്തിന്റെ വിശ്വാസം നേടുന്നതിനായി, തുടക്കത്തിൽ കൈമാറിയ ഒരു ലക്ഷം രൂപയ്ക്ക് പകരമായി അവർ 30 ഗ്രാം സ്വർണം തിരികെ നൽകി. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആന്റണി ജോർജ് 42 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറഞ്ഞു.
എന്നാൽ പിന്നീട് സുലോചനയും കുടുംബവും ഒളിവിൽ പോയി. മാർച്ചിൽ ഉദ്യോഗസ്ഥൻ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പ്രതികൾ മുങ്ങിയത്. അതേസമയം ഇവർ ചെന്നൈയിലുടനീളം മറ്റു പലരെയും കബളിപ്പിച്ച് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ജൂലൈയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ സുലോചനയ്ക്കും സംഘത്തിനുമെതിരെ കേസെടുത്തത്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞയുടൻ സൂര്യ വീട്ടുവേലക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.