ഹൈദരാബാദ്: എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു.
‘ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.