തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ തന്നെ കർമ്മികത്വത്തിൽ നടന്ന സംഘടിപ്പിച്ച അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രഹസനമായെന്ന് വിഡി സതീശൻ. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സംഗമത്തിൽ യോഗി ആദിത്യനാഥിൻറെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്നും വിഡി സതീശൻ പ്രസ്താവനയിൽ ചോദിച്ചു. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ. സർക്കാർ അവകാശപ്പെട്ടതിൻറെ നാലിലൊന്നു പേർ പോലും സംഗമത്തിനെത്തിയില്ല.
അതുപോലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകമാണെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തർ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിർമ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദൻ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മാത്രമല്ല മാനവികതയുടെയും മതേതരത്വത്തിൻറെ പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിൻറെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്? ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. നിങ്ങൾക്ക് തന്നെയാണ് പ്രത്യേക അജൻഡയുള്ളതും.
അയ്യപ്പ സംഗമത്തിൽ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയൻ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം ഒരിക്കലും മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകർക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എൽഡിഎഫ് സർക്കാരും അതേ ശബരിമലയേയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.