ലണ്ടൻ: ഒരിക്കൽ അഫ്ഗാനിസ്ഥാനു വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2021ൽ ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങിയത്. എന്നാൽ ഇപ്പോൾ അമേരിക്കയ്ക്ക് വേണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
‘ഞങ്ങൾ ആ താവളം തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് ആ താവളം തിരികെ വേണം’ ചൈന ബാഗ്രാം എയർബേസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാലാണ് അവിടേക്ക് യുഎസ് സൈന്യത്തെ മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നത്- ട്രംപ് പറഞ്ഞു. അതേസമയം ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ബാഗ്രാമിൽ ഒരു ചെറിയ സൈനിക കേന്ദ്രം നിലനിർത്തുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതോടെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.
ഇതിനിടെ അഫ്ഗാനിസ്ഥാൻ കാരണമല്ല, ചൈന കാരണമാണ് ഈ താവളം യുഎസിനു നിലനിർത്തേണ്ടി വരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ചൈനയുടെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ഈ വ്യോമത്താവളം സ്ഥിതി ചെയ്യുന്നതെന്നും അതാണ് താവളത്തിന്റെ പ്രാധാന്യമെന്നും ട്രംപ് പറഞ്ഞു. ബാഗ്രാം വ്യോമത്താവളം വളരെക്കാലം യുഎസിന്റെ പ്രധാന സൈനിക താവളമായിരുന്നു. കാബൂളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ചൈന, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്നാണിത്.
അതേസമയം 2021ൽ നടത്തിയ പിൻവാങ്ങലിനിടെ താവളം യുഎസ് ഉപേക്ഷിച്ചത് തന്ത്രപരമായ പിശകായാണ് പല വിശകലന വിദഗ്ധരും കാണുന്നത്. യുഎസ് പിൻവാങ്ങലോടെ താവളം താലിബാന്റെ നിയന്ത്രണത്തിലായി. കൂടാതെ ഈ മേഖലയിൽ ചൈനയുടെ സാന്നിധ്യവും താൽപര്യവും വർധിച്ചു. താവളം തിരിച്ചു പിടിച്ചാൽ എതിർചേരിയിലുള്ള രാജ്യങ്ങളെ നിരീക്ഷിക്കാനും സൈനിക നടപടികൾ വേഗത്തിലാക്കാനും യുഎസിന് കഴിയും. അതിനാലാണ് തിരിച്ചുവേണമെന്ന ആവശ്യവുമായി ട്രംപ് രംഗത്തെത്തുന്നത്.