കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ഒരു മാസം മുമ്പു കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 22നാണ് പെൺകുട്ടിയെ കാണാതായത്. സ്കൂളിലേക്കു പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വ്യാപക തിരച്ചിൽ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിക്കാറുണ്ടെന്നു കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം കുട്ടി നേരത്തേ വീട്ടുകാരെയും അറിയിച്ചിരുന്നു. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കാലിദംഗ ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു ചാക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.