കൊച്ചി: നഗരത്തിലെ ബാറിൽ സിനിമയെ വെല്ലുന്ന രീതിയിൽ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. സംഭവത്തിൽ ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്. ബാനർജി റോഡിലുള്ള ബാറിൽ കഴിഞ്ഞ മാസം 24നായിരുന്നു 10 ലക്ഷം രൂപ മോഷണം പോയത്. വൈശാഖിനെ ജോലിയിൽ നിന്നു നേരത്തെ പറഞ്ഞുവിട്ടിരുന്നു.
എന്നാൽ ബാറിലെ രീതികൾ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലർച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റടിച്ച് മറച്ചു. പിന്നാലെ, തല മറയ്ക്കുന്ന ഉടുപ്പുമിട്ട് പണം സൂക്ഷിക്കുന്ന മുറിയിലെത്തി 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മിക്ക സിസിടിവികളിലെയും ദൃശ്യങ്ങൾ മറച്ചതോടെ മോഷ്ടാവിനെ കണ്ടെത്തുന്നത് പ്രയാസമായി. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ച് സംശയം തോന്നിയവരുടെ ചിത്രങ്ങൾ എടുത്തു. ഇതിൽ വൈശാഖിന്റെ മുഖം പതിയാത്ത ചിത്രവും ഉണ്ടായിരുന്നു.
പിന്നീട് മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ വച്ച് ആളെ തിരിച്ചറിയാനായി ശ്രമം. സംശയിക്കപ്പെടുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. ബാറിൽ നിന്നു പറഞ്ഞുവിട്ടയാൾ എന്ന നിലയിൽ വൈശാഖിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് മോഷണ സമയത്ത് ധരിച്ചിരുന്നതിനു സമാനമായ ഉടുപ്പ് ധരിച്ച വൈശാഖിന്റെ ചിത്രം കണ്ടെടുക്കുന്നതും പ്രതിയിലേക്ക് പോലീസ് എത്തുന്നതും. ഇയാളുടെ വീട്ടിൽ നിന്ന് 5.60 ലക്ഷം രൂപ കണ്ടെടുത്തു. എന്നാൽ നാലര ലക്ഷത്തോളം രൂപ ഇയാൾ ചെലവഴിച്ചു എന്നാണ് പോലീസ് പറയുന്നത്.