വാഷിംഗ്ടൺ: ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തന്റെ അതൃപ്തി മാധ്യമങ്ങൾക്കു മുന്നിൽ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി. തനിക്ക് അതിൽ സന്തോഷമില്ല. അത് കാണാൻ താൽപര്യമില്ല. ആ പേടിസ്വപ്നം അവസാനിപ്പിക്കണമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിയായ അൽ നാസറിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈൽ പതിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അസോഷ്യേറ്റ് പ്രസിന്റെ റിപ്പോർട്ടർ മറിയം അബു ദഗ്ഗ, അൽ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ക്യാമറമാൻ ഹുസം അൽ മസ്‌റി, മുവാസ് അബു താഹ, അഹ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫർ ഹത്തം ഖലീദിനു പരുക്കേറ്റു.
22 മാസം പിന്നിട്ട യുദ്ധത്തിൽ പലവട്ടം ബോംബാക്രമണവും സൈനിക അതിക്രമവും നേരിട്ട ആശുപത്രിയാണിത്. റോയിട്ടേഴ്‌സിന്റെ ഹുസം മസ്‌റി ലൈവ് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് ആദ്യ ആക്രമണം ഉണ്ടായത്. ഇവിടേക്ക് രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഓടിയെത്തിയപ്പോൾ വീണ്ടും ആക്രമിച്ചു. രണ്ടാഴ്ച മുൻപ് അൽ ജസീറയുടെ അനസ് അൽ ഷെരീഫും മറ്റ് നാല് മാധ്യമപ്രവർത്തകരും ഇസ്രയേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടിരുന്നു.