പാനൂർ: ക്യാൻസർ ബാധിച്ചു മരിച്ച മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്കൂളിനു സമീപം കുണ്ടൻചാലിൽ ജാനുവാണ് (85) മരിച്ചത്. മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്ക് ലോറി മറിഞ്ഞു വീഴുകയായികുന്നു.
ക്യാൻസർ ബാധിച്ചു മരിച്ച ജാനുവിന്റെ മകൾ പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയിൽ നിർത്തി, സ്കൂട്ടർ അരികിലേക്കു മാറ്റാൻ ഡ്രൈവർ ഇറങ്ങിയപ്പോൾ ഉരുണ്ട് 10 മീറ്റർ താഴെ മുറ്റത്തേക്കു വീഴുകയായിരുന്നു.
ഈ സമയം റോഡിനോടു ചേർന്നുള്ള അലക്കുകല്ലിലേക്ക് ലോറി മുൻഭാഗം കുത്തിനിന്നു. അടിയിൽപെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു. തലയ്ക്കും പരുക്കേറ്റു. തുടർന്നു മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാനുവിന്റെ സംസ്കാരം ഇന്ന് വീട്ടുപറമ്പിൽ.
ഭർത്താവ്ഠ പരേതനായ കുഞ്ഞിക്കണ്ണൻ. മറ്റു മക്കൾ: രവീന്ദ്രൻ (ഒമാൻ), ശ്രീമതി, സുരേന്ദ്രൻ, അനീഷ്. മരുമക്കൾ: നളിനി, മുകുന്ദൻ, ഷൈജ, അനിത, പരേതനായ സോമൻ.