കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിൽ നാലു വശത്തുനിന്നുമുള്ള കൈകടത്തലിനിടെ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായി സൂചന. നിലവിൽ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ കെ.എ. പോളിന്റെ ഇടപെടലിൽ ആക്ഷൻ കൗൺസിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ തങ്ങളുടെ പ്രവർത്തനം നിർത്താനുള്ള ആലോചനയിലാണ്. എന്നാൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
അതേസമയം യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. തുടക്കം മുതൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയായിരുന്നു ഇത്.
എന്നാൽ നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേർന്നതോടെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പുതിയ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. നിമിഷപ്രിയയെ കാണാൻ യമനിലെത്തിയ നിമിഷയുടെ ഭർത്താവിനും മകൾക്കുമൊപ്പമുള്ള വീഡിയോ കെഎ പോൾ നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കൂടാതെ ആക്ഷൻ കൗൺസിലിനും കാന്തപുരത്തിനുനെതിരെ ഇയാൾ രംഗത്തെത്തിയിരുന്നു. നിമിഷയ്ക്കായി കാന്തപുരം ഒന്നും ചെയ്തില്ലെന്നായിരുന്നു ഇയാളുടെ വ്യാഖ്യാനം. നിലവിൽ ആക്ഷൻ കൗൺസിലിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഭാരവാഹികൾ പറയുന്നു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിൽ കെ.എ. പോൾ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ രണ്ടു ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും അതിനാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നുമാവശ്യപ്പെട്ട് പാസ്റ്റർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. നിമിഷ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇക്കാര്യം സുപ്രിം കോടതിയെ അറിയിച്ചതെന്നാണ് അയാൾ കോടതിയിൽ പറഞ്ഞത്. ഇതു സംബന്ധിച്ചു ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
നിമിഷ പ്രിയ കേസിൽ പല നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോൾ. തൻറെ ഇടപെടലിൻറെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചതും കെ എ പോളായിരുന്നു. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോൾ രംഗത്തെത്തിയിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിൻറെ പ്രചാരണം. എന്നാൽ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യൺ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു. അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള മുതലെടുപ്പുകളും നടക്കുന്നുണ്ടെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു.