തൃശൂർ: വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി. അവർ അതിനു ഇന്ന് മറുപടി പറയുമെന്നും മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്തിയശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. വിവാദങ്ങളിൽ ആദ്യമായാണ് മാധ്യമങ്ങൾക്കു മുന്നിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്.
‘‘നിങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് ചീഫ് ഇലക്‌ഷൻ കമ്മിഷൻ മറുപടി പറയും. എന്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാൻ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവർ ഇന്ന് മറുപടി പറയും. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ അവരോട് ചോദിക്കാം. അല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരൻമാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാൻ പറയൂ’’എന്നും സുരേഷ്ഗോപി പറഞ്ഞു.
ശക്തന്റെ പ്രതിമയിൽ ഹാരം അർപിച്ചതിൽ പ്രതികരണം ഇങ്ങനെ: ‘‘ഹൃദയം പറഞ്ഞു, ചെയ്തു, ശക്തന്റെ ആ ശക്തി തിരിച്ച് തൃശൂരിന് ലഭിക്കണം. അതിനായുള്ള ആദ്യത്തെ സമർപ്പണം നടത്തി’.
അതേസമയം സുരേഷ്ഗോപിയും കുടുംബവും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു വ്യാജ സത്യവാങ്മൂലം നൽകി തൃശൂരിലേക്ക് വോട്ടു മാറ്റിയെന്ന പരാതിയിൽ സിറ്റി പോലീസ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതുപോലെ സുരേഷ്ഗോപിയുടെ സഹോദരന് തൃശൂരിനു പുറമേ കൊല്ലത്തും വോട്ടുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.