ഇസ്‌ലാമാബാദ്: ‘ഓപ്പറേഷൻ സിന്ദൂരി’നുശേഷം ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരായ പീഡനം പാക്കിസ്ഥാൻ കൂടുതൽ ശക്തമാക്കിയതായി റിപ്പോർട്ട്. ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും പത്ര വിതരണം പൂർണമായും നിർത്തിവച്ചു.
കൂടാതെ പാചക വാതകം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പാക്കിസ്ഥാൻ അധികൃതർ അടുത്തിടെ പ്രാദേശിക കച്ചവടക്കാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനിടെ ഇന്ത്യയും സമാന രീതിയിൽ തിരിച്ചടിച്ചു തുടങ്ങി. ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മേൽ പാക്കിസ്ഥാൻ അധികാരികൾ ആക്രമണാത്മക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്ര വസതികളിലും ഓഫിസുകളിലും പാക്ക് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.