നെടുമങ്ങാട്: തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ക്യാന്റീൻ ജീവനക്കാരെയും ബന്ധുക്കളേയും കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ നോട്ടിസ്. കൂടാതെ ഇയാളെ 15 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്താനും നിർദേശം. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി.
കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ച കരിപ്പൂർ സ്വദേശിനിയായ 28 വയസുകാരിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും തുറന്നു കാണിച്ചു കൊടുത്തത്.
ഇതിനായി ഇയാൾ മോർച്ചറിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന നഴ്സിങ് സ്റ്റാഫ് അറിയാതെ താക്കോൽ കൈക്കലാക്കി ഫ്രീസർ തുറക്കുകയായിരുന്നു. അതേ സമയം, സംഭവം ആശുപത്രി അധികൃതർ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവം ഒതുക്കി തീർക്കാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.