കൊച്ചി: കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇൻഫോ പാർക്ക് പേലീസ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്.
സിഇഒയെ കൂടാതെ സ്ഥാപനത്തിലെ മൂന്ന് പേർക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. നേരത്തെ യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന സിഇഒയുടെ പരാതിയിൽ ആദ്യം യുവതിക്കും ഭർത്താവിനുമെതിരെ സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തൊഴിലിടങ്ങളിൽ തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച താൻ ഐസിസി മുൻപാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് യുവതി പ്രതികരിച്ചു.
നേരത്തെ പരാതി നൽകിയാൽ ഹണി ട്രാപ്പ് കേസിൽ തന്നെ കുടുക്കുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസിൽ കുടുക്കിയത്. തൊഴിലിടത്തിൽ ലൈംഗിക താൽപ്പര്യത്തോടെ വേണു ഗോപാലകൃഷ്ണൻ പെരുമാറിയെന്നാണ് യുവതിയുടെ ആക്ഷേപം. അതേസമയം ഹണി ട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ തന്നെ ജാമ്യം നൽകിയിരുന്നു.
വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ജോലിയായിരുന്നു യുവതിക്ക്. ഇക്കാലയളവിൽ തനിക്ക് ഇയാൾ മോശം ടെക്‌സ്റ്റുകൾ അയച്ചുവെന്നും യുവതി വെളിപ്പെടുത്തി. കൂടാതെ വ്യവസായി 50,000 രൂപ പണമായി കൈമാറിയത് അടക്കം ഹണി ട്രാപ്പ് കേസിൽ കൂടുക്കാനുള്ള ശ്രമമാണെന്നാണ് യുവതി വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച സ്ഥാപനമാണ് ഐടി കമ്പനിയായ ലിറ്റ്മസ്സ7. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യയിലെ ഐടി അധിഷ്ഠിത മേഖലയിൽ നടത്തിയ സർവേയിലാണ് സ്മാർട്ട്‌സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്. ‘വാൾമാർട്ട്’ ഉൾപ്പെടെയുള്ള ചില്ലറവിൽപന മേഖലയിലെ ഉപഭോക്താക്കൾക്ക് ഐടി സേവനം നൽകുന്ന കമ്പനിയാണ് ലിറ്റ്മസ് 7. സ്മാർട്ട്‌സിറ്റി കൊച്ചി കൂടാതെ ഇസ്രായേൽ, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്കു ഓഫിസുണ്ട്.
കൂടാതെ ഇന്ത്യയിലെ ആദ്യ റോൾസ് റോയ്‌സിന്റെ ഗോസ്റ്റ് ബ്ലാക്ക് സീരിസ് സ്വന്തമാക്കിയ മലയാളിയെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വേണു ഗോപാലകൃഷ്ണൻ. 16 കോടി രൂപയ്ക്കാണ് വേണു ഗോപാലകൃഷ്ണൻ ഗോസ്റ്റ് ബ്ലാക് സീരിസ് റോൾസ് റോയ്‌സ് കാർ സ്വന്തമാക്കിയതേ. ആഡംബര വാഹനങ്ങളോട് ക്രെസ് ഉള്ളയാൾ നേരത്തെ 46 ലക്ഷം രൂപയ്ക്കാണ് ലംബോർഗിനിക്കായി ഒരു നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ഏഴ് എന്ന നമ്പറിനോട് പ്രിയമുള്ളയാളാണ് വേണു ഗോപാലകൃഷ്ണൻ.