തൃശ്ശൂർ: ”ഒരേയൊരു മോളാണ്, അവൾക്കുവേണ്ടിയാണ് ഞാൻ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവൾക്ക്. സന്ദേശങ്ങൾ കണ്ട് നൗഫലിന്റെ വീട്ടിൽ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ വിളിച്ചുപറഞ്ഞു മകൾ പോയെന്ന്… അവളുടെ മുഖമൊന്നു കാണാൻ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ല”.- കരച്ചിലമർത്തി അബ്ദുൾറഷീദ് പറഞ്ഞു.
അതേസമയം പത്തുമാസം പ്രായമായ കൊച്ചുമകൻ മുഹമ്മദ് സെയാനെ മാറോടു ചേർത്തുപിടിച്ച് മരവിച്ചിരിപ്പാണ് മാതാവ് സെക്കീന. ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറിനു കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. മരിക്കുന്നതിന് തൊട്ടുമുൻപ് ഫസീല മാതാവ് സെക്കീനയ്ക്ക് വാട്‌സാപ്പിൽ അയച്ച അവസാന സന്ദേശം കാണാൻ അൽപം വൈകിയതോടെ ആ മാതാപിതാക്കൾക്കു നഷ്ടപ്പെട്ടത് ഏകമകളെയാണ്…
ചൊവ്വാഴ്ച രാവിലെ 6.49-ന് അയച്ച ഈ സന്ദേശങ്ങൾ കാണാൻ അരമണിക്കൂർ വൈകിപ്പോയെന്ന് പറയുമ്പോൾ പിതാവ് അബ്ദുൾറഷീദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉത്സവപ്പറമ്പിൽ മധുരപലഹാരങ്ങൾ വിറ്റു സ്വരുക്കൂട്ടിയ പണം പോരാതെ വന്നപ്പോൾ ആകെയുണ്ടായിരുന്ന അഞ്ചുസെന്റും കൊച്ചുവീടും വിറ്റാണ് മകളെ വിവാഹം ചെയ്തയച്ചത്. വിവാഹപ്പിറ്റേന്ന് ഭർതൃമാതാവ് വാങ്ങി സൂക്ഷിച്ച സ്വർണം പിന്നെ ആ വീട്ടുകാർ കണ്ടിട്ടില്ല.
അതേസമയം വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായിരുന്നു ഫസീല. എന്നാൽ, പിന്നീട് നൗഫൽ ജോലിക്ക് പോകാൻ അനുവദിച്ചില്ല. ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ വരാൻപോലും അനുവദിച്ചിരുന്നില്ല. എങ്കിലും മകൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതെന്ന് കരുതി ഒരു ചാക്ക് അരി, 20 കിലോ പഞ്ചസാര എന്നിങ്ങനെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ മൂന്നുമാസം കൂടുമ്പോൾ അബ്ദുൾറഷീദ് നൗഫലിന്റെ വീട്ടിൽ എത്തിച്ചിരുന്നു.
നേരത്തെ സഹോദരന്റെ വീട്ടിൽ ആയിരുന്ന നൗഫലും കുടുംബവും കഴിഞ്ഞ മാസമാണ് തറവാട്ടുവീട്ടിലേക്ക് മടങ്ങിയത്. അന്ന് വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വാങ്ങിനൽകി. ”ഞാൻ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങൾ കടമുണ്ട്. വാടകവീട്ടിലാണ് താമസം. എന്നാലും മോളുടെ കണ്ണുനിറയരുത് എന്നായിരുന്നു ആഗ്രഹം”- ആ പിതാവ് വിങ്ങിക്കരയുന്നു.
അതേസമയം ഗാർഹികപീഡനത്തെക്കുറിച്ച് വാട്‌സാപ്പ് സന്ദേശത്തിലൂടെ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ കൊടുങ്ങല്ലൂർ കോതപറമ്പിൽ താമസിക്കുന്ന പതിയാശ്ശേരി കാട്ടുപറമ്പിൽ അബ്ദുൾറഷീദിന്റെയും സെക്കീനയുടെയും മകൾ ഫസീല(23)യാണ് മരിച്ചത്.
യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് കരൂപ്പടന്ന നെടുങ്ങാണത്തുകുന്നിൽ വലിയകത്ത് നൗഫലി (30)നെയും മാതാവ് റംല(58)യെയും ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ തന്നെ നൗഫലും റംലയും ക്രൂരമായി ഉപദ്രവിച്ചതായുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഫസീല ചൊവ്വാഴ്ച രാവിലെ 6.49-ന് മാതാവിന്റെ ഫോണിലേക്കയച്ചിരുന്നു. മകളുടെ സന്ദേശങ്ങൾ കണ്ട് മാതാപിതാക്കൾ തിരക്കിട്ടെത്തിയപ്പോൾ തലകറങ്ങിവീണ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന വിവരമാണ് നൗഫലിന്റെ വീട്ടുകാർ നൽകിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് മകൾ മരിച്ച വിവരം അബ്ദുൾ റഷീദും സെക്കീനയും അറിഞ്ഞത്.
കാർഡ്‌ബോർഡ് കമ്പനി ജീവനക്കാരനാണ് നൗഫൽ. പത്തുമാസം പ്രായമുള്ള മുഹമ്മദ് സെയാൻ മകനാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ശ്രീനാരായണപുരം പതിയാശ്ശേരി ജുമാമസ്ജിദിൽ കബറടക്കി.