ലണ്ടൻ: മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്‌ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആറു പ്രധാന യുദ്ധങ്ങൾ തടയാൻ സാധിച്ചതായും ട്രംപ് പറഞ്ഞു.
“ഞാൻ ഇല്ലായിരുന്നുവെങ്കിൽ, ആറു വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു” – ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവർ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്. ഈ നില തുടർന്നാൽ ഇരുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ–പാക്ക് യുദ്ധം ഒഴിവാക്കാൻ സാധിച്ചതു പോലെ, വ്യാപാര ചർച്ചകൾ ഉപകരണമായി ഉപയോഗിച്ച് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. റുവാണ്ടയ്‌ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്‌ക്കും ഇടയിൽ താൻ മധ്യസ്ഥത വഹിച്ച സമാധാന കരാറിനെക്കുറിച്ചും സെർബിയയ്‌ക്കും കൊസോവോയ്‌ക്കും ഇടയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സംഘർഷം എങ്ങനെ തടഞ്ഞുവെന്നും ട്രംപ് ഓർമിപ്പിച്ചു. എന്നാൽ, യുഎസ് മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് യുദ്ധം അവസാനിച്ചതെന്നാണ് ഇന്ത്യയുടെ വാദം.