ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം പാർലമന്റിലേക്കും. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരളത്തിലെ എംപിമാർ. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും ഏറ്റവും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
അതേസമയം ഇതു കെട്ടിച്ചമച്ച കേസാണെന്നും വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടു. പ്രായപൂർത്തിയായ പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണു പേലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും സിബിസിഐ ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണു കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിലവിൽ മനുഷ്യക്കടത്ത് ആരോപിച്ചാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ മതപരിവർത്തന കുറ്റവും ചുമത്താൻ ശ്രമം നടക്കുന്നുവെന്നു സഭാ വൃത്തങ്ങൾ ആരോപിക്കുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്. പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ദുർഗിലേക്ക് എത്തിയതെന്നു ബോധ്യപ്പെടുത്താൻ ഇവരുടെ മാതാപിതാക്കൾ എത്തിയെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളാണു ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. അതേസമയം വിഷയം പാർലമെന്റിലും ഉയർത്താനുള്ള നീക്കത്തിലാണു കേരളത്തിൽ നിന്നുള്ള എംപിമാർ. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണമാകുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.
സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകൾക്കെതിരായ നടപടി അപലപനീയമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി റഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടസ് എംപി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു. റായ്പുർ ആർച്ച് ബിഷപ് ഡോ. വിക്ടർ ഹെൻറി ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയ പി. സന്തോഷ് കുമാർ എംപി, ആനി രാജ എന്നിവർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച അസീസി സിസ്റ്റേഴ്സ് ഒ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികൾ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനാണ് സിസ്റ്റർമാർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ആ സമയത്ത് പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രവഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.
ഇതിനിടെ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും സന്യസ്ത വിഭാഗത്തിന്റെ അധികൃതർ വ്യക്തമാക്കി. അതേപോലെ സന്യാസ സമൂഹത്തിന്റെ അധികൃതരും സിബിസിഐയുടെ നിയമവിഭാഗവും ദുർഗിലെത്തിയിട്ടുണ്ട്.