ഇസ്‌ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ശക്തമായാണ് ഇന്ത്യയെ നേരിട്ടതെന്ന് പാക് പ്രധാനമന്ത്രി. സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനുമാണ് രാജ്യത്തിന്റെ അണുവായുധ പദ്ധതിയെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ അണുവായുധം ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു എന്ന വാദത്തെ അദ്ദേഹം തള്ളി. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പരാമർശം നടത്തിയത്.
നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ 55 പാക്കിസ്ഥൻ പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ പൂർണ ശക്തിയിലാണ് പ്രതികരിച്ചതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ‘പാക്കിസ്ഥാന്റെ അണുവായുധ പദ്ധതി സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും മാത്രമാണ്, ആക്രമണത്തിനല്ല’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപതു ഭീകര താവളങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയെ തുടർന്നാണ് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂപപ്പെട്ടത്.