വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പോലീസിനു കൊടുത്തത് എട്ടിന്റെ പണി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചു. ബാലരാമപുരം സ്വദേശി സിജു പി. ജോൺ (46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈൽഫോൺ മോഷ്ടിച്ചത്.
സംഭവം ഇങ്ങനെ- ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടർന്ന് പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ ഇയാൾ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ അയാളറിയാതെയെടുത്ത് പോക്കറ്റിലിടുകയായിരുന്നു. പോലീസുകാർ ഇതറിയാതെ ഇയാളെ രാത്രിയോടെ ജാമ്യത്തിൽ വിട്ടു. എന്നാൽ പിന്നീടു ഫോൺ അന്വേഷിച്ചിട്ടും കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പോലീസിന്റെ സഹായം തേടി.
അതേസമയം ഇതൊന്നു മറിയാതെ ഞായറാഴ്ചയോടെ തൃശ്ശൂർ പോകാനായി സിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടർന്ന് റെയിൽവേ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോൾ ഒന്നിനു പകരം രണ്ട് മൊബൈൽഫോണുകൾ കണ്ടെടുത്തു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ഇയാൾ സമ്മതിച്ചത്. പിന്നീട് വിഴിഞ്ഞം പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.