ന്യൂഡൽഹി: ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാൻഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെയാണ് ഭാരതീയ സംസ്കാരത്തെ തച്ചുടക്കാൻ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്ത് ഒരു വിഭാഗം വിവാഹ പ്രായം 16-ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാർ. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്കാരത്തിനും മേലെ കടന്നുകയറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ ഇന്ത്യ ഇൻ്റർനാണൽ സെൻ്ററിലെ മൾട്ടിപ്പർപ്പസ് ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദി അൺടോൾഡ് കേരള സ്റ്റോറിയെന്ന, മതപരിവർത്തനം നടത്തി മലയാളി പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്ന പ്രമേയത്തിൽ നിർമ്മിച്ച സിനിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രസംഗം. ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്‌ത പങ്കെടുത്ത ചടങ്ങിലാണ് സുദിപ്തോ സെന്നും അംബിക ജെകെയും ചേർന്ന് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.