തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളുടെ അസ്ഥികൾ ദോഷം തീരാനെന്ന പേരിൽ കർമം ചെയ്യാൻ സൂക്ഷിച്ചുവച്ചിരുന്നതായും യുവാവിന്റെ മൊഴി. അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ 26 വയസുകാരനും 21 വയസുകാരിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് വീടുകളിലായി താമസിക്കുന്ന ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നു. യുവാവ് രാവിലെ അസ്ഥി കഷ്ണങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥിയാണെന്നാണ് യുവാവ് പോലീസിനോടു പറഞ്ഞത്. അസ്ഥി വീട്ടിൽ സൂക്ഷിച്ചതിൽ അന്വേഷണം വേണമെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പോലീസിനെ സമീപിച്ചത് എന്നാണ് യുവാവ് പറയുന്നത്.
അതേസമയം പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. രണ്ടു തവണ പ്രസവിച്ചതായും യുവതി പറഞ്ഞു. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ അസ്ഥിയാണോ, എങ്ങനെയാണ് മരണം സംഭവിച്ചത്, വീട്ടുകാർ സംഭവം അറിഞ്ഞിരുന്നോ, ആരാണ് കുട്ടികളെ കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടാതെ ബന്ധുക്കളിൽനിന്ന് വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.