മലപ്പുറം: കോട്ടക്കലിൽ ഒരു വയസുകാരൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സംഭവത്തിൽ കാടാമ്പുഴ പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഖബറടക്കം നടത്തിയ കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‍മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി.
ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പോലീസ് രക്ഷിതാക്കളുടെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
അതേസമയം അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇവർ സമൂഹമാധ്യമങ്ങൾ വഴിയും അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളിട്ടിട്ടുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ വീട്ടിൽ വച്ചാണ്കുട്ടിയെ പ്രസവിച്ചത്.
കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെയാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്.
ഇതിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണ കാരണമെന്നാണ് ആരോഗ്യവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തും.