മുംബൈ: നടി ഷെഫാലി ജാരിവാല (42) യുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു പ്രാധമിക കണ്ടെത്തൽ. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ടനിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് മുംബൈ പോലീസ് അറിയിച്ചു.
അബോധാവസ്ഥയിൽ മുംബൈയിലെ ബെല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ ഒരുമണിയോടെയാണ് വിവരം അറിഞ്ഞതെന്ന് മുംബൈ പോലീസും അറിയിച്ചു. തുടർന്നു പോലീസ്, ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
ഷെഫാലിയുടെ 20ാം വയസിൽ പുറത്തിറങ്ങിയ ‘കാന്ടാ ലഗാ’ എന്ന ഗാനമാണ് ഷെഫാലി പ്രശസ്തിയിലേക്കെത്തിച്ചത്. ഈ ഗാനം വലിയ തരംഗമായി മാറി. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം പരാഗും നാച്ച് ബലിയെ 5, നാച്ച് ബലിയെ 7 എന്നീ ഡാൻസ് ഷോകളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ പിരിഞ്ഞു. പിന്നീട് 2015ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.