ടെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.
മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. “ശിക്ഷ തുടരുന്നു. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവർക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്”. ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു.
യുഎസ് ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. “അമേരിക്കക്കാർക്ക് ഒരു മറുപടി കൊടുക്കണം” എന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസേഷ്യൻ പറഞ്ഞു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് അദ്ദേഹം അമേരിക്കയെ അപലപിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയായിരുന്നു ഈ ആക്രമണങ്ങൾ. അമേരിക്കക്കാർക്ക് അവരുടെ ആക്രമണത്തിന് ഒരു പ്രതികരണം ലഭിക്കണം എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പെസേഷ്യൻ പറഞ്ഞു.