അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. ഏഴു പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. 15 പേരുടെ മൃതദേഹങ്ങൾ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകൾ വഴി അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനാപകടത്തിൽ മരിച്ച 222 പേരെയാണ് ഇതു വരെ ആകെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. ഇതിൽ ഡിഎൻഎ സാമ്പിളുകൾ അടിസ്ഥാനമാക്കി 214 പേരും അല്ലാതെ എട്ടു പേരെയുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ അറിയിച്ചു. വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിൽ ആണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എൻജിന്റെ അറ്റകുറ്റപ്പണികൾ ഇക്കഴിഞ്ഞ മാർച്ചിൽ ആണ് നടത്തിയത്. ഏപ്രിലിൽ ഇടതു എൻജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.