പട്‌ന: 2010 ജനുവരി ഒന്നിന് ജനിച്ച ബിഹാറിലെ മുസാഫർപൂർ സ്വദേശിയായ 15 കാരൻ സർക്കാർ രേഖകളിൽ 1955-ൽ ജനിച്ചതായി രേഖ, 2000 ജനുവരി ഒന്നിന് ജനിച്ച മുസാഫർപൂർ സ്വദേശിനി ശിവാനി ദേവി സംസ്ഥാന സർക്കാരിന്റെ രേഖകളിൽ ജനന തിയതി 1959 ഫെബ്രുവരി 15. ഇതു ഒന്നു രണ്ട് ഉദാഹരണം മാത്രം. ഇങ്ങനെ ഒന്നും രണ്ടും പേരല്ല ഏകദേശം 16000 പേർ സർക്കാരിനെ പറ്റിച്ച് വാർദ്ധക്യ (വൃദ്ധാ) പെൻഷൻ കൈക്കലാക്കുന്നതായി റിപ്പോർട്ട്.
സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിരലടയാളവുമായി ആധാർ കാർഡ് ഒത്തുനോക്കിയപ്പോഴാണ് പെൻഷനിലെ കള്ളക്കളി പുറത്തായത്. ഇത്തരത്തിൽ 16,000 പേരാണ് മാസങ്ങളായി വ്യാജപെൻഷൻ വാങ്ങിക്കൊണ്ടിരുന്നത്. സംഭവം പുറത്തായതോടെ പെൻഷൻ നൽകുന്നത് ഉടൻ നിർത്തിവെക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതേസമയം വ്യാജപെൻഷൻ സംഘടിപ്പിച്ചു കൊടുക്കുന്ന വൻ റാക്കറ്റ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് അധികൃതരിപ്പോൾ.
അതുപോലെ മിക്ക കേസുകളിലും തട്ടിപ്പിന്റെ രീതി സമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മിക്ക തട്ടിപ്പുകാരും ജനുവരി ഒന്നിനാണ് ‘ജനിച്ചത്’. വർഷങ്ങൾ വ്യത്യസ്തമാണെങ്കിലും. അതായത് ധൻവന്തി ദേവിയുടെ കാര്യത്തിൽ ഔദ്യോഗികമായി, അവർ 1947-ൽ ജനിച്ചതായും വർഷങ്ങളായി വൃദ്ധാ പെൻഷൻ കൈപ്പറ്റുന്നതായും രേഖപ്പെടുത്തിയിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ, അവരുടെ ആധാർ വെളിപ്പെടുത്തിയത് അവർ 1972 ജനുവരി ഒന്നിനാണ് ജനിച്ചതെന്നാണ്, ഇത് യഥാർത്ഥത്തിൽ അവർക്ക് 53 വയസെന്നു വ്യക്തമാക്കുന്നു.
അതേസമയം എല്ലാ ഗുണഭോക്താക്കളുടെയും നേരിട്ടുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന് സമയമെടുത്തേക്കാം, എന്നാൽ ഈ അന്വേഷണം വ്യാജ പെൻഷൻകാരുടെ കൃത്യമായ എണ്ണം തിരിച്ചറിയാൻ സഹായിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രിയുടെ വൃദ്ധാ പെൻഷൻ യോജന പ്രകാരം ഒരു മുതിർന്ന പൗരന് സാമൂഹ്യ സുരക്ഷാ തുകയായി 400 രൂപയും 80 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 500 രൂപയുമാണ് നൽകുന്നത്.