ചിറ്റൂർ: ആച്ഛന്റേയും അമ്മയുടേയും ഏഴുവർഷത്തെ കാത്തിരിപ്പായിരുന്നു ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയ എന്ന 18 വയസുകാരി. പ്രിയപ്പെട്ടവർ അവൾക്കായി കേക്കുമായി കാത്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകർന്ന് ശ്രേയ യാത്രയായി…
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ശ്രേയ കുഴഞ്ഞുവീണ് മരിച്ചത്. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച വൈകീട്ട് പട്ടഞ്ചേരി വാതകശ്മശാനത്തിൽ സംസ്‌കരിച്ചു.
നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു ശ്രേയ. ശ്രേയയുടെ പിറന്നാൾദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി കുട്ടി സ്‌കൂളിൽ എത്തുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളിൽ സർപ്രൈസ് നൽകാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കിൽ പുതിയ ഡിസൈനിൽ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്ന അധ്യാപകരെയും കൂട്ടുകാരെയും തേടിയെത്തിയത് ഉള്ളുലയ്ക്കുന്ന മരണവാർത്തയാണ്. ശ്രേയയുടെ വേർപാട് കൂട്ടുകാർക്കും അധ്യാപകർക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. കേട്ടത് സത്യമാവല്ലേ എന്ന് പ്രാർഥിച്ചവർക്ക്, യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പൊൽപ്പുള്ളി ചിറവട്ടത്തെ വീട്ടിലെത്തിച്ച ശ്രേയയെ അവസാനമായി കാണാനെത്തിയവർക്ക് വിഷമം അടക്കാനായില്ല. ‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ എന്ന് അമ്മയുടെ പൊട്ടിക്കരച്ചിൽ എല്ലാവരെയും കണ്ണീരിലാക്കി. അച്ഛന്റെ സങ്കടം പറച്ചിലും കണ്ടുനിന്നവർക്ക് സഹിക്കാനായില്ല. കോഴിക്കോട്ട് ജോലി ചെയ്തിരുന്ന അച്ഛൻ രാജൻ ആഴ്ചയിൽ ഒരിക്കൽമാത്രം വീട്ടിൽവന്നിരുന്നതിൽ ശ്രേയ പരിഭവം പറയുമായിരുന്നു. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഷയത്തിൽ 90 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ച ശ്രേയയ്ക്ക് സിവിൽ സർവീസ് എടുക്കണമെന്നതായിരുന്നു ആഗ്രഹമെന്ന് കൂട്ടുകാരി സ്മിത പറഞ്ഞു. ഇനി പുതിയ കോളേജിൽ ചേരുന്നതിന്റെ ത്രില്ലിലായിരുന്നു ശ്രേയയെന്ന് ബന്ധുക്കളും പറയുന്നു. നേരത്തേ ഹൃദയസംബന്ധമായ രോഗലക്ഷണങ്ങളൊന്നും ശ്രേയയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും പറയുന്നു.