തൊടുപുഴ: പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകമെന്ന് സൂചന. താനും ഭാര്യയും വനത്തിൽ വിറകുശേഖരിക്കാൻ പോയപ്പോൾ അവിടെ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സംഭവ സ്ഥലത്ത് കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പോലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു.
തന്റെ മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു. ബിനു ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്നു ബന്ധുക്കളും വനപാലകരുമെത്തി. തലയ്ക്കു പരുക്കേറ്റ് അവശയായ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.