കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാർ ഡാൻസറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിൻ്റെ പേരിൽ യുവതിയോട് കൊടുംക്രൂരത. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പുരുഷനും മാതാവും ചേർന്നാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ആറു മാസത്തോളം യുവതിയെ ഫ്ലാറ്റിൽ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട് മർദിക്കുകയും കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി.നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്.
ഇവന്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതൽ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യൻ ഖാൻ എന്ന വ്യക്തി ഡോംജൂറിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു. പ്രതിയും അമ്മ ശ്വേത ഖാനും ചേർന്ന് യുവതിയെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാനും ബാർ ഡാൻസറായി ജോലി ചെയ്യാനും നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാൻ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു
.അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്ന് ബന്ധു പറഞ്ഞു. ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് മർദ്ദിച്ചതിൻ്റെ ഫലമായി തലയ്ക്കും കാലുകൾക്കും അരക്കെട്ടിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. സാഗോർ ദത്ത മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവതി. തൻ്റെ ശരീരത്തിൽ എല്ലായിടത്തും പരിക്കുകൾ ഉണ്ടെന്നും അഞ്ചു മാസത്തോളം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.ശനിയാഴ്ചയാണ് യുവതി പ്രതിയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ കുടുംബം ഖർദാഹ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.ആര്യൻഖാനോടൊപ്പമുണ്ടായിരുന്നത് ശ്വേത ഖാൻ എന്ന സ്ത്രീയായിരുന്നു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.