കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റിയിലെ ഫിസിയോതെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ (42) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.
കോഴിക്കോടുള്ള ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബി–എഡിനു പഠിക്കുന്ന വിദ്യാർത്ഥിനിയോട് ആണ് പ്രതി മോശമായി പെരുമാറിയത്. ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായി ഫിസിയോതെറാപ്പി സെന്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളിൽവെച്ച് പ്രതി വിദ്യാർഥിനിയെ കയറിപ്പിടിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.