കൊച്ചി: അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരനു നേരെ കയ്യേറ്റ ശ്രമം. തെളിവെടുപ്പിനായി പ്രതിയെ മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായത്. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.
അതേസമയം ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയുടെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. അവന്റെ മുഖം മറയ്ക്കരുത്, നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല.
നാട്ടുകാരുടെ സംഘർഷംമൂലം പോലീസ് വളരെ പാടുപെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. 5 മിനിറ്റ് മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പോലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.