ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ. രാഹുൽ ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. ബിജെപി നേതാവ് പ്രതാപ് കത്യാർ ആണ് കേസ് ഫയൽ ചെയ്തത്.
കൊലപാതകക്കുറ്റം നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്നും എല്ലാ ബിജെപി പ്രവർത്തകരെയും അപമാനിച്ചെന്നും ആരോപിച്ച് കത്യാർ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
പിന്നീട് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, 2020 ഫെബ്രുവരിയിൽ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റി. തുടർന്ന്, കേസ് ചൈബാസയിലെ എംപി- എംഎൽഎ കോടതിയിലേക്ക് തിരിച്ചയച്ചു, പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചത്. കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായില്ല. തുടക്കത്തിൽ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2024 മാർച്ച് 20 ന് ഹർജി തീർപ്പാക്കി.
എന്നാൽ, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലി എംപി ഹർജി സമർപ്പിച്ചു. അതും ചൈബാസ കോടതി തള്ളി. ഇതിന് പിന്നാലെയാണിപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് പ്രത്യേക കോടതി കർശനമായ സമീപനം സ്വീകരിച്ചിരിക്കുന്നത്.