പാലക്കാട്: റാപ്പർ വേടനെതിരെ സമൂഹമധ്യത്തിൽ അധിക്ഷേപ പ്രസംഗം നടത്തിയ കെപി ശശികലയ്ക്കെതിരെ പ്രതികരണവുമായി പി ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു. വേടനെതിരായത് ജാതീയമായ അധിക്ഷേപമാണെന്നും സംഘപരിവാർ ആവശ്യത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞദിവസമാണ് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല റാപ്പർ വേടനെതിരെ അധിക്ഷേപപരാമർശവുമായി എത്തിയത്. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് താനെന്നുമായിരുന്നു കെ പി ശശികലയുടെ പ്രസംഗം.
അതേസമയം കെപി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകി. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്നാണ് പരാതിയിലുള്ളത്. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയർന്നുവന്ന കലാകാരനാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നു.