ന്യൂഡൽഹി: ഡൽഹി ഇലക്ഷനു മുൻപ് ആം ആദ്മി പാർട്ടിയിൽ തുടങ്ങിയ പൊട്ടിത്തെറി സകല സീമകളും തകർത്തു മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. എഎപിയ്ക്ക് കനത്ത തിരിച്ചടി നൽകി 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു.
കൂടാതെ എഎപിയിൽ നിന്ന് പുറത്തുപോയ വിമതനേതാക്കൾ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നതായും രാജിവച്ച കൗൺസിലർമാർ പ്രഖ്യാപിച്ചു. ഡൽഹി കോർപറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ച് ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദർശ് നഗറിൽനിന്ന് മുകേഷ് ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുൻപാണ് ഇപ്പോൾ പാർട്ടി വിട്ട നേതാക്കൾ കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. 25 വർഷം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് കൗൺസിലറായിരുന്ന മുകേഷ് 2021ൽ എഎപിയിലെത്തുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് 13 കൗൺസിലർമാർ ചേർന്ന് രാജി സമർപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. അതേസമയം അതൃപ്തി പരിഹരിക്കുന്നതിനായി, മാർച്ചിൽ ആം ആദ്മി പാർട്ടി സംഘടനാതലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതലയിലേക്ക് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നിയമിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാർട്ടിയുടെ ‘ഹോം ലാന്റായ’ ഡൽഹിയിൽ പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. മുൻപ് ഡൽഹി തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പല നേതാക്കളും എഎപി വിട്ടിരുന്നു.