സൂറത്ത്: 13കാരനിൽ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. സൂറത്തിലെ പ്രത്യേക പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. തട്ടിക്കൊണ്ട് പോകൽ, തടഞ്ഞുവയ്ക്കൽ, പോക്സോ വകുപ്പുകൾ അനുസരിച്ച് നിലവിൽ സൂറത്തിലെ ജയിലിലാണ് അധ്യാപികയുള്ളത്.
ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് 22 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ഗർഭം തുടരുന്നത് യുവതിയുടെ മാനസിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഗർഭഛിദ്രം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. ഏപ്രിൽ 29നാണ് അധ്യാപിക അറസ്റ്റിലായത്. നിലവിൽ സൂറത്തിലെ ജയിലിൽ കഴിയുന്ന അധ്യാപിക ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്തിയേക്കുമെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ വിശദമാക്കിയിരുന്നത്.
ഏപ്രിൽ 25നാണ് വലിയ വിവാദമായ സംഭവങ്ങൾക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നുകളയുകയായിരുന്നു. 13കാരന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്.