ന്യൂഡൽഹി:കുട്ടിക്കാലത്തു കുടുംബത്തില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷന്‍ താരം ഷൈനി ദോഷി. പിതാവിന്റെ നിലപാടുകളും പെരുമാറ്റവും കുടുംബ ബന്ധത്തിലെ ഇടര്‍ച്ചകളും തന്റെ കൗമാര കാലത്തെ ദോഷകരമായി ബാധിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കുടുംബം നോക്കാന്‍ ചെറുപ്പത്തില്‍ തന്നെ ജോലിക്കുപോയി തുടങ്ങേണ്ടിവന്നിരുന്നു.
അതിനെയും പിതാവ് മോശം ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഷൈനി ദോഷി യുട്യൂബ് വിനോദ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.കുട്ടിയായിരിക്കെ തന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. കുടുംബത്തിന് പിന്തുണ നല്‍കാന്‍ ചെറുപ്പത്തില്‍ തന്നെ ജോലിക്ക് പോകേണ്ടിവന്നു. മോഡലിങ്ങിലേക്ക് തിരിഞ്ഞതോടെ പലപ്പോഴും അച്ഛന്‍ അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചു.
നടി പറയുന്നു. ”അന്നെനിക്ക് 16 വയസ്സാണ്. മോഡലിങ്ങിന്റെ ഭാഗമായതോടെ ഫോട്ടോഷൂട്ട് ചിലപ്പോള്‍ പുലര്‍ച്ചെവരെ നീളുമായിരുന്നു. അപ്പോഴെല്ലാം അമ്മ കൂടെയുണ്ടാവും. ജോലിക്ക് ശേഷം ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, അച്ഛന്‍ മോശം ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു. നീ അവളെ കൂട്ടിക്കൊടുക്കാന്‍ കൊണ്ടുപോവുകയാണോ?, എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് ചോദിച്ചു”.
ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ട വ്യക്തിയാണ് ഇത്തരത്തില്‍ ചോദിക്കുന്നത്. നിറ കണ്ണുകളോടെ നടി പറയുന്നു. പിതാവിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും ഷൈനി ദോഷി പറയുന്നു. ‘ജീവിതത്തിലെ ഇത്തരം കെട്ടുകളെ ഇപ്പോള്‍ ജീവിതപാഠങ്ങളായാണ് കാണുന്നത്. എന്നാല്‍, ചിലപ്പോള്‍ ഞാന്‍ അശക്തയാണെന്ന് തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ട് എന്ന് പറയാന്‍ എനിക്ക് ഒരു പിതൃതുല്യന്‍ ഒരിക്കലുമുണ്ടായിരുന്നില്ല’, അവര്‍ പറഞ്ഞു.