തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മറ്റു കൊലപാതകങ്ങൾ നടത്തിയ വീടുകളിലും എലിവിഷവും മുളകുപൊടിയും കൊല്ലാനുപയോഗിച്ച ചുറ്റികയും മറ്റും വാങ്ങിയ കടകളിലുമെത്തിച്ച് തെളിവെടുത്തു. പിന്നീട് ലത്തീഫിനെയും ഭാര്യ സജിത ബീവിയേയും കൊലപ്പെടുത്തിയ രീതി അഫാൻ പോലീസിനോട് വിവരിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ലത്തീഫിന്റെ ഫോണും വീടിന്റെ താക്കോലും കണ്ടെടുത്തു.
കേസിൽ തെളിവെടുപ്പിനായി കിളിമാനൂർ പോലീസ് അഫാനെ മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനു ശേഷമാണ് ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടുകൂടി തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം അഫാനെ കൊണ്ടുപോയത് ചുള്ളാളം എസ്എൻ നഗറിലുള്ള ലത്തീഫിന്റെ വീട്ടിലേക്കാണ്. ഈ തെളിവെടുപ്പിനിടെ അഫാൻ പോലീസിനോട് ലത്തീഫിനേയും സാജിത ബീവിയേയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങൾ വിശദീകരിച്ചു.
ആദ്യം സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്റെ മൊബൈലിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട് ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പിന്നാലെയെത്തി ആദ്യം അടിച്ചത് അവരുടെ കൈയ്ക്കാണ്. പിന്നാലെ പുറകെയെത്തി കൈയിൽ കൊണ്ടുവന്നിരുന്ന ചുറ്റിക ഉപയോഗിച്ച് തലയിൽ തുടർച്ചയായി അടിക്കുകയായിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദേഹത്തിനു സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിനു ശേഷമാണ് ആ വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. പോകുന്ന സമയത്ത് ലത്തീഫിന്റെ മൊബൈൽ ഫോണും അവിടെയുണ്ടായിരുന്ന വീടിന്റെയും കാറിന്റെയും താക്കോലും എടുത്തു. ഇതിനിടെ ലത്തീഫിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു ശല്യമായതുകൊണ്ട് വീട്ടിൽ നിന്ന് 200 മീറ്റർ മാറി ഒരിടത്ത് ആ ഫോണും വീടിന്റെ താക്കോലും ഉപേക്ഷിച്ചു. താക്കോലുപേക്ഷിച്ച സ്ഥലത്ത് അഫാനെ നേരിട്ട് തെളിവെടുപ്പിനെത്തിച്ച് പോലീസ് ഈ ഫോണും താക്കോലും കണ്ടെടുത്തു.
അതേസമയം ലത്തീഫിനെ കൊലപ്പെടുത്തിയതിന്റെ കാരണം അഫാൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 80,000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നു. തന്റെ ആർഭാട ജീവിതം കാരണമാണ് കടം കയറിയതെന്ന് ലത്തീഫ് പറഞ്ഞതിൻറെ പേരിലാണ് കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃ മാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സാജിത, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.