ബെംഗളൂരു: കർണാടകയിൽ 27 വയസുള്ള ഇസ്രയേലി ടൂറിസ്റ്റിനെയും 29 വയസുള്ള ഹോംസ്റ്റേ ഉടമയെയും മൂന്നു പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികൾ സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയായിരുന്നു.
കനാലിൽ വീണവരിൽ ഡാനിയേൽ യുഎസ് സ്വദേശിയാണ്. മറ്റ് രണ്ടു പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കനാലിൽ വീണവരിൽ രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അമേരിക്കയിൽ നിന്നുള്ള ഡാനിയേലും മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരനായ പങ്കജും കനാലിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, ഒഡീഷയിൽ നിന്നുള്ള ബിബാഷ് ഇപ്പോഴും കാണാനില്ല.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസുള്ള ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികളും ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു. തുടർന്ന് കൂടെയുണ്ടായിരുന്ന ഇസ്രയേലി സ്ത്രീയിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ പുരുഷന്മാരെ ആക്രമിക്കുകയും തങ്ങളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. കുറ്റകൃത്യത്തിനു ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീകൾ സുഖം പ്രാപിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.